രസികരഞ്ജിനി
ഇഹലോകത്തിലുള്ള സകല ചരാചര വസ്തുക്കളുമെന്നുവേണ്ട അനന്തമായ ബ്രഹ്മണ്ഡകടാഹം തന്നെ സൃഷ്ടിസ്ഥിതിലയകാരണമായ ഒരു മഹാശക്തിക്കധീനമാണെന്നല്ലോ പൂർവികന്മാരായ വിദ്വാൻമാർ യുക്തിപൂർവ്വം അഭിപ്രായപ്പെട്ടിട്ടുള്ളത്. കാലദേശാവസ്ഥകളെ അനുസരിച്ച് സകല പദാർത്ഥങ്ങൾക്കും ഉദയം, വർധന, ക്ഷയം, എന്നിവ ഒഴിച്ചുകൂടുന്നവയല്ലെന്ന് ഇദാനീന്തനന്മാരായ ശാസ്ത്രജ്ഞന്മാരും സമ്മതിക്കുന്നുണ്ട്. അനുഭവത്തിൽ നിന്നുള്ള അനുമാനമാണ് ഈ വക സാമാന്യേനയുള്ള സകല അഭിപ്രായങ്ങൾക്കും അടിസ്ഥാനമായിത്തീരുന്നത്. പല കാലങ്ങളായിട്ട് പലരുടെയും അനുഭവങ്ങളെ ഒത്തുനോക്കി അവയുടെ സാരത്തെ സംഗ്രഹിച്ചുണ്ടാവുന്ന അനുമാനം മാത്രമേ യുക്തിക്കൊത്തതും വിശ്വാസയോഗ്യവുമായികയുള്ളൂ. ചരിത്രത്തിൻറെ അപേക്ഷ കൂടാതെ ഇത് സാധിക്കുന്നതുമല്ല. എന്നാൽ ഈ ലേഖനത്തിൽ പത്രചരിത്രത്തെ കുറിച്ചുമാത്രമാണ് ഞാൻ ചിലത് പറവാൻ ഉത്സാഹിച്ചിട്ടുള്ളത്.
ലോക വർത്തമാനങ്ങളിൽ താൽപര്യത്തോടുകൂടിയ നാനാദേശവാസികളുടെയും ശ്രദ്ധയെ ആകർഷിച്ചുകൊണ്ടിരിക്കുന്ന വർത്തമാനപത്രത്തിന്റെ ജന്മഭൂമി ജർമ്മനിരാജ്യത്തെ ഫ്രാങ്ക്ഫർട്ട് ഒൺ മെയിൻ (Frank fort-on-Main)എന്ന സ്ഥലത്താകുന്നു. കച്ചവടാവശ്യത്തിനുവേണ്ടി രാജ്യക്ഷേമങ്ങളെപ്പറ്റി വ്യാപാരികളുടെയിടയിൽ നടത്തിക്കൊണ്ടിരുന്ന വർത്തമാന കത്തുകളെ അടിസ്ഥാനമാക്കി ഇഗനോള്ഫ് എമ്മല്‍ (Egnolph Emmel) എന്ന് വ്യാപാരി 1615 ല്‍ ആരംഭിച്ച ഫ്രാങ്ക് ഫര്‍ട്ടര്‍ (Frankfurter Journal) എന്ന പ്രതിവാരപത്രമാണ് സാധാരണ ലക്ഷണങ്ങളോടുകൂടി ആദ്യമായി തുടങ്ങിയിട്ടുള്ള വർത്തമാനപത്രം. അടുത്ത കൊല്ലത്തിൽ ആന്റവെര്പ്പ (Antwerp) എന്ന ദിക്കില്‍ 'ന്യൂണ്ടിണ്ടിംഘന് ' (Nieune Tindinghen) എന്ന പേരോടുകൂടി ആ തരത്തിൽ തന്നെ വേറൊരു പത്രവും ജനിച്ചു. ഐശ്വര്യാദി സമ്പല്ഗുണസമ്പൂർണ്ണയായിരിക്കുന്ന ലണ്ടൻ പട്ടണത്തിന്നു ഒരു പത്രശിശു ഉണ്ടാവാൻ പിന്നെയും ആറുകൊല്ലം കഴിയേണ്ടതായ് വന്നു. 'നതാനല്‍ ബളര്‍ ' (Nathanel Butter) എന്ന മഹാന്റെ ബുദ്ധിശക്തിയുടെ ഫലമായി 1622 ല്‍ അവൾക്കും ഒരു പത്രസന്താനമുണ്ടായി. ആ ശിശുവാണ് കേള്വിപെട്ട 'വീക്കിലി ന്യൂസ്' (Weekly News) എന്ന പത്രം. വർത്തമാനപത്രം എന്നത് 'അങ്ങാടിമരുന്നോ പറിമരുന്നോ' എന്ന് ചോദിക്കുവാൻ തക്കനിലയിലായിരുന്നു മലയാളത്തിലെ എന്നുവേണ്ട ഭാരതവര്ഷത്തിലേയും അക്കാലത്തെ സ്ഥിതി. ആദ്യകാലത്ത് പത്രങ്ങളിൽ പ്രതിപാദിച്ചിരുന്ന വിഷയം കച്ചവടകാര്യങ്ങളെ സംബന്ധിച്ചായിരുന്നതുകൊണ്ട് പത്രങ്ങളും വാണിഭവർഗ്ഗങ്ങളിലൊന്നാണെന്നായിരുന്നു ജനങ്ങളുടെ വിചാരം. പ്രതിദിനപത്രങ്ങളിൽ സ്വിഫ്റ്റ് (Swift)എന്ന മഹാന്റെ 'ഡെയിലി കൊറാറ്റ്' (Daily courat) ഗർഭശ്രീമാനായി. 1703 ലും പത്രഗ്രന്ഥങ്ങൾക്കു മാതൃകയായി ഡിഫോവിന്റെറ്റി വ്യൂ അടുത്ത കൊല്ലത്തിലും ബ്ലാത്തിയില്‍ ജനിച്ച സഹോദരന്മാരാകുന്നു. രാജ്യകാര്യങ്ങളെപ്പറ്റി 1704ന്നും 40ന്നും മദ്ധ്യേ മേൽപ്പറഞ്ഞ പത്രാധിപന്മാര് തങ്ങളുടെ പത്രങ്ങളിൽ പ്രസ്താവിപ്പാന്‍ തുടങ്ങിയതുമുതൽക്കു 'മാന്യ ലേഖനം' (Lending article)എന്ന വിശേഷപേരിന്നിടയായിത്തീര്ന്നു. സന്ദര്‍ഭോചിതങ്ങളായ ഛായകളോടുകൂടി പരിഷ്കൃത രീതിയിലുള്ള പത്രങ്ങൾ പുറപ്പെട്ടു തുടങ്ങിയിട്ട് 50 കൊല്ലം കഴിഞ്ഞിട്ടില്ല. ശാസ്ത്രങ്ങളെ പ്രതിപാദിക്കുന്നവയെക്കാൾ രാജ്യകാര്യങ്ങളെ പ്രതിപാദിക്കുന്ന പത്രങ്ങൾക്ക് ക്രമേണ പ്രചാരം കൂടി തുടങ്ങി. പത്രങ്ങൾക്ക് പ്രചാരം വർദ്ധിക്കും തോറും പത്രാധിപന്മാർക്കു സ്വാതന്ത്ര്യവും കൂടിവന്നു. രാജ്യതന്ത്രങ്ങളിലുള്ള വീഴ്ചകളെ ഉടനുടൻ പരസ്യപ്പെടുത്തുന്നത് കൊണ്ട് തന്ത്രനിർവാഹകന്മാർക്ക് പത്രങ്ങളുടെനേരെ നീരസത്തിനിടയായി. അവർ പത്രാധിപന്മാരെ കുറ്റപ്പെടുത്തുവാൻ ശ്രമിച്ചിരുന്നു എങ്കിലും ഫലിച്ചതു കുറച്ചുമാത്രമാണ്. ശകാരം, താക്കീത്, തടവ്, എന്നുവേണ്ട ജീവഹാനികൂടി സംഭവിക്കുന്നതായാലും അവയെല്ലാം ക്ഷമയോടുകൂടി സഹിച്ച് പൊതുജനങ്ങളുടെ അഭിപ്രായം പത്രങ്ങളിൽ പ്രസ്താവിക്കുന്നത് പത്രാധിപ ധർമ്മമാണെന്ന് അക്കാലത്ത് ഒരു ധീരൻ പറയുകയുണ്ടായി. ഉത്തമരീതിയിൽ നടത്തപ്പെടുന്ന പത്രങ്ങൾ ലോകപ്രതിനിധികളായിത്തീർന്നു. പത്രങ്ങൾക്ക് പ്രചാരം വർദ്ധിച്ചുകൊണ്ടിരുന്ന കാലത്ത് ഗവൺമെന്റിലേക്ക് പത്രവരികൊടുക്കേണമെന്നുള്ള ഏർപ്പാടുവന്നു. വരിസംഖ്യ പത്രങ്ങളുടെ താരതമ്യംപോലെ അരപ്പെനി മുതൽ നാല് പെൻസ് വരെയുണ്ട്. വരി നടപ്പാക്കിയതോടുകൂടി ചില പത്രങ്ങളുടെ പ്രചാരം തീരെനിന്നുപോയിയെങ്കിലും പിന്നീട് ഉണ്ടായ വർധന താഴെകാണുന്നവിധത്തിലായിരുന്നു.ബ്ലാത്തിയില്‍ പത്രങ്ങളും പത്ര ഗ്രന്ഥങ്ങളും കൂടി 1782 ല്‍ 50ഉം 1795 ല്‍ 72ഉം 1846 ല്‍ 228ഉം ഇങ്ങനെ ക്രമത്തിൽ വർദ്ധിച്ചു 1900ആമതില്‍ 2902 എന്ന തുകയിൽ എത്തി. ഇവയിൽ 258 പ്രതിദിനപത്രങ്ങളാകുന്നു. 1622ല്‍ ഏകപത്രവിഷയമായിരുന്ന ലണ്ടൻ കുടുംബത്തിൽ പിന്നീട് 659 പത്രസന്താനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവയിൽ 40 എണ്ണം പരോപകാരത്തിനുവേണ്ടി ദിനസരി അധ്വാനിക്കുന്നവയാണ്. എല്ലാവിധ ശാസ്ത്രങ്ങളുടെയും പ്രത്യേകം ഘോഷിക്കുന്നവരും ധാരാളമുണ്ട്. ഇത്ര വലിയ ഒരു കുടുംബത്തിൽ ഇടയ്ക്കിടെ ബാലമരണം ഉണ്ടായിട്ടുണ്ടെങ്കിലും അതിനെപ്പറ്റി വ്യസനിക്കാനില്ല.
ഇംഗ്ലീഷ് പത്രങ്ങളിൽ അധികം പ്രചാരമുള്ളത് 1813ല്‍ ആരംഭിച്ച 'ന്യൂസ് ആഫ് ദി വാല്‍ഡ്' (News of the world) എന്ന പ്രതിവാരപത്രമാകുന്നു. ഇതിന്ന് ശരാശരി 109106 വരിക്കാരുണ്ടത്രേ. 1785 മുതൽക്കു തുടങ്ങിയിട്ടുള്ള ടൈംസ്(Times) എന്ന ദിനസരി പത്രത്തിന് ശരാശരി 51618 പ്രതി ആവശ്യമായിരിക്കുന്നു. വർത്തമാനങ്ങൾകൊണ്ടും പ്രചാരംകൊണ്ടും ഇതിനെ കവച്ചുവെക്കുന്ന പത്രങ്ങളുണ്ടെങ്കിലും സംഭവങ്ങളുടെ സൂക്ഷ്മഗ്രഹണവും കാര്യാകാര്യവിവേചനശക്തിയും ഇതുപോലെ മറ്റൊരു പത്രത്തിന്നും ഇല്ലെന്ന് പരക്കെ സമ്മതിച്ചിട്ടുള്ളതാണ്. ഗൗെരവമേറിയ സംഗതികളിൽ ഗവൺമെന്റിന് സംശയം വന്നിരുന്നാൽ 'ടൈംസി'ന്റെ അഭിപ്രായത്തെ അനുസരിച്ച് പ്രവർത്തിച്ചിട്ടുള്ള കാര്യങ്ങൾ അനവധി ഉണ്ടായിട്ടുണ്ട്. ഈ തരത്തിലൊരു മലയാളപത്രം ഉണ്ടാവാനിടവന്നാൽ (വരുന്ന കാര്യം വളരെ സംശയത്തിലാണ്) അത് നിർവ്വഹിച്ചു പോകേണ്ടതെങ്ങനെയാണെന്ന് ചിലർ ശഹ്കിക്കുന്നുണ്ടെങ്കിൽ ഇങ്ങനെയുള്ള അസാധ്യപ്രവൃത്തി വെറും കൈവേല മാത്രമല്ലെന്നും മൂന്നുനാലുനാഴിക നീളമുള്ള ഒരു കടലാസ് അച്ചടിച്ചു മടക്കി വെട്ടി 25000ഓളം വർത്തമാനപത്രങ്ങളാക്കിത്തരുന്നതിന്നു ഒരു മണിക്കൂറിലധികം സമയം ആവശ്യപ്പെടാത്തതായ യന്ത്രപ്പണിത്തരങ്ങളുടെ ശക്തിവിശേഷം കൊണ്ടാണെന്നും പറയുമ്പോൾ സംശയം തീരുന്നതാണല്ലോ. ഇനി ഭാരതവർഷത്തിൽ പ്രവേശിച്ച് നോക്കട്ടെ.
ഇന്ത്യയിൽ ഏതുകാലം മുതൽക്കാണ് പത്രം ഉൽഭവിച്ചിട്ടുള്ളതെന്ന് താഴെ പറയുന്ന സംഗതികളില്‍നിന്ന് അനുമാനിക്കാമെന്നല്ലാതെ നിശ്ചയിച്ചു പറയുന്നതിന്നുതക്ക തെളിവുകൾ ഒന്നും കാണുന്നില്ല. നാലാമത്തെ ഗവർണർജനറലായിരുന്ന ലോർഡ് വെല്ലസ്ലി (Lord Wellesley)യുടെ കാലം മുതൽക്കാണ് വർത്തമാനപത്രങ്ങളേപ്പറ്റി ചിലതെല്ലാം പ്രസ്താവിച്ചു കാണുന്നത്. അന്ന് പത്രങ്ങൾക്കും മുദ്രാലയങ്ങൾക്കും അശേഷം സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഗവൺമെന്റിനോ മതങ്ങൾക്കോ വിരോധമുണ്ടാകാനിടയുള്ള വർത്തമാനങ്ങൾ പത്രങ്ങളിൽ പ്രസ്താവിച്ചിരുന്നാല്‍ പത്രാധിപന്മാരില് ഇംഗ്ലീഷുകാരെ ശീമയ്ക്കയക്കുകയും മറ്റുള്ളവരെ ശിക്ഷിക്കുകയും പതിവായിരുന്നു. 1794 ല്‍ കൽക്കട്ടയിലുണ്ടായിരുന്ന 'വറള്ഡ' (World) എന്ന പത്രത്തിൽ സൈന്യങ്ങൾക്ക് ദ്വേഷഹേതുജനകമായ സംഗതി പ്രസിദ്ധപ്പെടുത്തിയ കുറ്റത്തിന് പത്രാധിപർ മിസ്റ്റർ ഡ്വൈന്‍ (Dwane) എന്നയാളെ ബ്ലാത്തിക്കയച്ചു. അടുത്തകൊല്ലത്തിൽത്തന്നെ ഒരു മജിസ്ട്രേട്ടിന്റെ നടപടിത്തെറ്റിനെപറ്റി 'ടെലിഗ്രാഫ്' (Telegraph)എന്ന പത്രത്തിൽ പ്രസ്താവിച്ചകാരണത്താൽ ആ പത്രാധിപർക്കും ഇന്ത്യാരാജ്യം ഉപേക്ഷിക്കേണ്ടിവന്നു. മറ്റൊരു സംഗതിക്കു 'കൽക്കട്ട ജനറലി'ന്റെ പത്രാധിപർക്ക് ഇന്ത്യ വിട്ടുപോകുവാനുള്ള കൽപ്പന കിട്ടി. ഇതിനുശേഷം 1823ല്‍ അച്ചടിലൈസൻസ്ആക്ട് നടപ്പാക്കി. അതുകൊണ്ട് ലൈസൻസ് കൂടാതെ ഏർപ്പെടുത്തുന്ന മുദ്രാലയങ്ങളെയും ആവശ്യമെന്ന് തോന്നുന്നപക്ഷം ഒരു ബുക്കിന്റേയോ പത്രത്തിന്റേയോ പ്രചാരത്തേയും ഇല്ലായ്മചെയ്യുന്നതിനും ഗവൺമെന്റിലേക്ക് അധികാരം സിദ്ധിച്ചു. ഈ അധികാരം ആദ്യമായി ചിലത്തിയത് 'കൽക്കട്ടജനറലി'ന്റെ നേരെത്തന്നെയായിരുന്നു. പരിഷ്കാരത്തിന്റെ ശ്വാസകോശങ്ങൾ ഈ വിധം പൊത്തിപ്പിടിച്ചിരുന്ന കാലത്തും പരാക്രമംകൊണ്ട് പൊട്ടിപ്പുറപ്പെടുന്ന ദീർഘശ്വാസംപോലെ ഇടയ്ക്കിടെ ചില പത്രങ്ങൾ ഉത്ഭവിച്ചിട്ടുണ്ട്. അവയെല്ലാം അല്പപ്രചാരംകൊണ്ട് അകാലമരണം പ്രാപിച്ചവയാകുന്നു. ലൈസൻസ് ആക്ട് മെറ്റ്കാഫ് (Metcalph)എന്ന മഹാന്റെ കാലത്ത് 1835ല്‍ ദുർബലപ്പെടുത്തി പത്രങ്ങളിൽ അഭിപ്രായം യഥേഷ്ടം ഘോഷിപ്പാനുള്ള സ്വാതന്ത്ര്യം കൊടുത്തു. അത് 1857വരെ നിലനിന്നു. അതിനിടയിൽ 5 നാട്ടുപത്രങ്ങളും 3 ദിനസരിപത്രങ്ങളോടുകൂടി 6 ഇംഗ്ലീഷ് പത്രങ്ങളുമുണ്ടായിരുന്നു. ജനിച്ച ദിവസംതന്നെ മരിക്കുന്നത് കൊണ്ട് ദിനസരിപത്രങ്ങളായതാണെന്നുള്ള പരിഹാസവാക്കിന്ന് അന്നത്തെ ചില പത്രങ്ങളും പാത്രങ്ങളായിത്തീർന്നിട്ടുണ്ട്.